Monday, December 30, 2013

മകള്‍ കൊഞ്ചല്‍


ഇതു പോലൊരു കുളിരുള്ള ഡിസംബര്‍ മാസത്തിലാണ് അവള്‍ പിറന്നത്.വിവാഹിതയായി അധികം മാസങ്ങളൊന്നുമായിരുന്നില്ല.ഒട്ടും ഓര്‍ത്തിരിക്കാതൊരു ദിവസം മനസുകൊണ്ട് ഒരുങ്ങാത്ത സമയത്ത് എന്റെ ഉള്ളില്‍ അവള്‍ വളരുന്നു എന്നറിവ് എന്ന...െ ആദ്യം വല്ലാത്തൊരു അങ്കലാപ്പില്‍ ആഴ്ത്തുകയാണുണ്ടായത്.ഡിഗ്രിക്കു ശേഷം പഠനം തുടരാന്‍ തീരുമാനിച്ച സമയമായിരുന്നു അത്.

ഞാന്‍ കണ്ട സിനിമകളില്‍ കണ്ട പോലെ സന്തോഷ വര്‍ത്തമാനമറിയിക്കുമ്പോള്‍ എടുത്ത് വട്ടം ചുറ്റലും സ്നേഹം കൊണ്ട് മൂടലുമെല്ലാം സ്വപ്നങ്ങളില്‍ മാത്രമേ സംഭവിക്കൂ എന്ന തിരിച്ചറിവായി കഴിഞ്ഞതിനാലാവാം ആദ്യം ആരോടും പറയാന്‍ തോന്നാതിരുന്നത്. എപ്പോഴും പുസ്തകത്തില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന എന്റെ മാറ്റം എന്റെ മുഖമൊന്നു വാടിയാല്‍ പെട്ടെന്ന് തിരിച്ചറിയുന്ന അനിയത്തിയാണ് കണ്ടുപിടിച്ചത്. ഒരു പാട് നേരം ചോദിച്ചു പിറകെ നടന്നപ്പോളാണ് ഞാനത് അവളോട് പറഞ്ഞത്.ആരോടും പറയാതിരുന്നതിനും ഡോക്ടറെ കാണാന്‍ പോവാതിരുന്നതിനും ആദ്യം അവളെന്നെ കുറ്റപ്പെടുത്തിയെങ്കിലും പിന്നീട് അവളുടെ മുഖത്തു കണ്ട സന്തോഷം നോക്കിയിരിക്കേ സന്തോഷത്തിന്റെ മൃദുസ്പര്‍ശം പതുക്കെ പതുക്കെ എന്റെ ഉള്ളിലും വിരിയുന്നത് ഞാനറിയുന്നുണ്ടായിരുന്നു.


ഈ കഥകളെല്ലാം എന്നെ കൊണ്ട് വീണ്ടും വീണ്ടും പറയിപ്പിക്കുന്ന മകള്‍ പറയുന്നത് പതുക്കെ പതുക്കെയാണ് ഞാനവളെ ഇഷ്ട്ടപെട്ടു തുടങ്ങിയതെന്നാണ്. .പിന്നീടാണ് അത് വലിയൊരു ഇഷ്ടമായി മാറുകയായിരുന്നു എന്നാണ്.ഒരു തരത്തില്‍ സത്യവുമാണത്.ഡിസംബര്‍ ആയി ആശുപത്രിയില്‍ അഡ്മിറ്റായപ്പോഴേക്ക് ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.അതൊരു പെണ്‍കുഞ്ഞായിരിക്കുമെന്ന്. എന്റെ ഉള്ളില്‍ ഊറികൂടിയ എന്റെ മകളുടെ അനക്കങ്ങള്‍ അറിയുമ്പോഴെല്ലാം അവളുടെ മുഖം എങ്ങിനെയായിരിക്കുമെന്നോര്‍ത്ത് വരച്ചും മായ്ച്ചും ഇരുന്ന നാളുകള്‍. അന്ന് ഞാനേറെ കൊതിച്ചത് അവളുടെ മുഖമൊന്ന് കാണാനായിരുന്നു.

അവസാനം ഡിസംബറിലെ ക്രിസ്തുമസ്സ് രാത്രിയില്‍ ഡെറ്റോളിന്റെ രൂക്ഷ ഗന്ധമുള്ള ആ ആശുപത്രിയില്‍ ഞാന്‍ അഡ്മിറ്റായ ദിവസം പരിശോധനകള്‍ക്കു ശേഷം ബാപ്പയുടെ അടുത്ത സുഹൃത്തായ ഡോക്ടര്‍ ആന്റിയും എന്റെ ഭര്‍ത്താവും എന്തിനാണിത്ര ടെന്‍ഷനാവുന്നത് എന്ന് എനിക്കു മനസിലായതേ ഇല്ലായിരുന്നു. നിര്‍ബന്ധിച്ച് എന്നെ ആശുപത്രി വരാന്തയിലൂടെ നടത്തുമ്പോള്‍ എനിക്ക് ആദ്യമൊക്കെ എല്ലാവരോടും ദേഷ്യം തോന്നിയിരുന്നു.

അങ്ങിനെ ഒരു നടത്തത്തിനിടയില്‍ ചേച്ചിയുടെ പ്രസവത്തിനു കൂടെ വന്ന ജൂനിയറായി പഠിച്ച പ്രിയപെട്ട കൂട്ടുകാരനെ കണ്ടുമുട്ടിയതിനു ശേഷം കൂടെയുള്ള നടത്തം അവനേറ്റെടുത്തു.പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെയും മകളേയും കണ്ടപ്പോള്‍ ഞാനന്ന് അവനോട് പറഞ്ഞ എന്റെ മകള്‍ സ്വപ്നത്തെ കുറിച്ചും പ്രസവിക്കുന്നതിനു മുന്‍പേ അമ്മയായികഴിഞ്ഞെന്ന അന്നത്തെ അവന്റെ തമാശ തോന്നലുകളെകുറിച്ചും പറഞ്ഞു കേട്ടപ്പോള്‍ മകളുടെ മുഖം സന്തോഷം കൊണ്ട് വിടരുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു.



ഈ സീ ജി യില്‍ കണ്ട വേരിയേഷന്‍ കാരണം ഓപറേഷന്‍ ചെയ്യാനാവാതെ നീണ്ടു പോയ വേദനദിവസങ്ങള്‍ക്കൊടുവില്‍ ഡിസംബറിലെ കുളിരുള്ള ഒരു വൈകുന്നേരം ബോധത്തിനു അബോധത്തിനുമിടയില്‍ മുങ്ങി താഴുന്ന എന്റെ അരികില്‍ കൈകള്‍ മുറുകെ പിടിച്ച് നിന്റെ മകളെ കണ്‍ തുറന്നു നോക്കൂ എന്നു പറഞ്ഞ ഡോക്ടറാന്റിയുടെ ശബ്ദം കേട്ട നിമിഷം.എന്റെ മകളെ ഞാന്‍ ആദ്യമായി കയ്യിലെടുത്ത നിമിഷം. ഞാനമ്മയായ ദിവസം.അതാണെനിക്ക് ഡിസംബര്‍ ഇരുപത്തെട്ട്.

വൈകുന്നേരങ്ങളില്‍ വഴിയിറമ്പത്തിലൂടെയും ഇടവഴികളിലൂടേയും എന്റെ കൈവിരല്‍ തുമ്പില്‍ തൂങ്ങി അവള്‍ നടക്കുമ്പോള്‍ ഞാന്‍ വായിച്ച റഷ്യന്‍ നാടോടി കഥകളും അറേബ്യന്‍ കഥകളും വീണ്ടും വീണ്ടും എന്നെ കൊണ്ട് പറയിച്ച് പൂക്കളും പൂമ്പാറ്റയും കണ്ടും തൊട്ടറിഞ്ഞ് നടന്ന നാളുകളില്‍ എന്റെ ലോകം അവള്‍ക്ക് ചുറ്റും മാത്രമായി കറങ്ങി കറങ്ങി ചെറുതാവുന്നത് ഞാറിഞ്ഞിരുന്നില്ല.

അമ്മയെ പോലെയാണെന്ന് കേള്‍ക്കുമ്പോള്‍ അഭിമാനത്തോടെ എന്നെ ചേര്‍ന്നു നില്‍ക്കുന്ന മകള്‍.എനിക്കൊരു കുഞ്ഞുണ്ടാവുമ്പോള്‍ മമ്മ എന്നെ വളര്‍ത്തിയ പോലെ വളര്‍ത്തുമെന്നു പറയുന്ന മകള്‍.ഏതോ സുകൃതത്താല്‍ ഞാനാഗ്രഹിച്ചു കിട്ടിയ എന്റെ മകള്‍. എന്റെ കൂട്ടുകാരി.എന്റെ ഓരോ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഓര്‍ത്തു വെച്ച് എനിക്ക് സര്‍പ്രൈസ് തരുന്ന അവളോട് ചിലപ്പോഴൊക്കെ നീയാണോ അമ്മ അതോ ഞാനോ എന്ന് കളിയാക്കി ചോദിക്കാറുണ്ട് ഞാന്‍. ഇന്നവളുടെ ജന്മദിനമാണ്.എന്റേയും.ഞാനമ്മയായ ദിനം

  • .

No comments:

Post a Comment