Thursday, January 9, 2014

മണൽക്കടൽ തഴുകുന്ന സ്വര്‍ഗ്ഗ താഴ് വാരങ്ങൾ

   രോ യാത്രയും കഴിയുമ്പോളും യാത്രയോടുള്ള ഇഷ്ടവും കൂടി വരികയാണ്.സൌണ്ട് ഓഫ് മൂസിക് കണ്ട് ഓസ്ട്രിയ കാണാനാഗ്രഹിച്ചിരുന്നു. പുനത്തിലിന്റെ വോള്‍ ഗയില്‍ മഞ്ഞു പെയ്യുമ്പോള്‍ വായിച്ച് റഷ്യ മുഴുവന്‍ കറങ്ങാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരുന്നു.ഇതെല്ലാം കേള്‍ക്കുമ്പോള്‍ പണ്ട് കഥ വായിച്ചു വായിച്ച്‌ ഒരു രാജകുമാരനെനെ മാത്രമേ കല്യാണം കഴിക്കു എന്ന്‍ പറഞ്ഞു കളഞ്ഞ എട്ടു വയസുകാരിയുടെ ആന മണ്ടത്തരങ്ങള്‍ പോലെ ഇതും എന്ന്‍ കളിയാക്കുമായിരുന്നു ഉമ്മ .

                              യാത്രകള്‍ ഇഷ്ടമാണെങ്കിലും ഒരു യു എ ഇ യാത്ര എന്റെ മനസില്‍ ഉണ്ടായിരുന്നേ ഇല്ല.യു എ ഇ എന്നെ മോഹിപ്പിച്ചിട്ടെ ഇല്ല..അവിടെ എന്താണ് കാണാനുള്ളത് എന്നായിരുന്നു എന്റെ മനസില്‍.മക്കള്‍ രണ്ടു പേരും ഒരു പാട് നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമുണ്ടായതായിരുന്നു എന്റെ ആ യു എ ഇ യാത്ര. .അബുദാബിയില്‍ പറന്നിറങ്ങുമ്പോള്‍ വലിയൊരു മരുഭൂമിയുടെ ചിത്രമായിരുന്നു മനസ്സില്‍ .

                         റോഡിനിരു വശവും വിടര്‍ന്നു നില്‍ക്കുന്ന പൂക്കളും ഷോപ്പിംഗ്‌ മാളുകളിലൂടെ സന്തോഷത്തോടെ നടന്നു നീങ്ങുന്ന ആളുകളും യാത്രകളിലെല്ലാം മനോഹരമായ സംഗീതവുമായി എഫ് എമ്മും ചീറി പായുന്ന ബൈക്കുകളും ഫിലിപീനികളും ബംഗാളികളും ഇന്ത്യക്കാരും മറ്റു വിദേശിയരും എല്ലാമായി ആകെ ഒരു ജാസി ഗിഫ്റ്റ് സംഗീതം പോലെ മുന്നില്‍ വന്ന് അബുദാബി എന്നെ അമ്പരപ്പിച്ചുകളഞ്ഞു.


                          ഷോപ്പിംഗ്‌ മാളിലൂടെ നടക്കുമ്പോള്‍ ഓടി അടുത്ത് വന്ന മൂന്ന് വയസുകാരനെയും കയ്യിലെ ചൊകളേറ്റ് നീട്ടിയ പെണ്‍കുട്ടിയെയും നോക്കി മകന്‍ എന്നെ കളിയാക്കി മമ്മക്ക് ഒരു ആയ ലുക്ക് ഉണ്ടോ എന്നൊരു ഒരു സംശയമുണ്ടെനിക്കെന്ന് പറഞ്ഞ്. ബുര്‍ജ് ഖലീഫ ,അബ്രയിലെ ബോട്ട് യാത്ര ,സ്പൈസ് മാര്‍ക്കറ്റ് ,ഗോള്‍ഡ്‌ സൂക് ,ഡോള്ഫിനെരിയം ,അബുധാബിയിലെ ഹെരിറ്റെജ് വില്ലേജിലെ വിജനമായ ബീച്ചില്‍ ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ 100 ദിര്‍ഹം തന്നാല്‍ ലുലു ഐലന്റ് വരെ കൊണ്ടു1378993_612027938855866_1992186815_n പോവമെന്ന്‍ പറഞ്ഞു പേടിയോടെ ചുറ്റും നോക്കിയ തമിഴന്‍ ബോട്ടുകാരന്‍, ചിത്ര പണികളും പൂവള്ളികളും ആലേഖനം ചെയ്ത ഗ്രാന്റ് മോസ്ക് ,ഒട്ടക സവാരി ,അറബ് ഭക്ഷണം ,മരുഭൂമിയിലൂടെ ത്രില്ലിംഗ് ഡ്രൈവ് ,ബെല്ലി ഡാന്‍സ് .അപൂര്‍വമായ ഒരു യാത്രാ അനുഭവം തന്നെയാണ് അബുദാബി എനിക്ക് തന്നത്.


   ഇന്നു   നമ്മള്‍   ഡെസേര്‍ട്ട്   സഫാരിക്ക്   പോകുന്നു   എന്ന്   മകള്‍   പറഞ്ഞപ്പോള്‍   എനിക്ക്   ഉള്ളില്‍   ഒരു   പരിഭ്രമമുണ്ടായിരുന്നു   എന്നതാണ്   നേര്.അല്‍ ഖാത്തിമിലായിരുന്നു ഞങ്ങളുടെ ഡെസേര്‍ട്ട് സഫാരി    അറേഞ്ച്   ചെയ്തിരുന്നത്.ഒരു പൊടി മീശക്കാരന്‍  അറബിയുടെ ലാന്റ് ക്രൂസില്‍   ആയിരുന്നു   യാത്ര.അല്‍പ്പം   വൈകിയെത്തിയ ഞങ്ങളെയും കാത്ത് ഗ്രൂപ്പിലെ   മറ്റു   വാഹനങ്ങളുമായി   കാത്തുനിന്നിരുന്ന   ഡ്രൈവര്‍മാര്‍   ടയറിന്റെ കാറ്റ് അഴിച്ചു വിടുന്ന തിരക്കിലായിരുന്നു.യാത്രക്കാര്‍   മിക്കവരും   യൂറോപ്പ്യന്‍   നാടുകളില്‍   നിന്നുള്ളവരായിരുന്നു.
                  
മണല്‍   തിട്ടയുടെ   ഉയരങ്ങളിലൂടെ  കുതിച്ചു   പൊങ്ങിയ   വാഹനം   അഗാധമായ   താഴ്ച്ചയിലേക്കെന്നവണ്ണം   കൂപ്പു   കുത്തുമ്പോള്‍    എനിക്കത്ര   പേടിയൊന്നും   തോന്നിയില്ല.

                            ഒറ്റ നിമിഷം കൊണ്ട് കണ്‍ മുന്നില്‍ പ്രത്യക്ഷപെട്ട അനന്തമായി പരന്നു കിടക്കുന്ന മരുഭൂമിയുടെ കാഴ്ച കടല്‍ കാണുന്ന പോലെ സുന്ദരമായി തോന്നി .മണലിന്റെ ഒരു വന്‍ കടല്‍ .കാറ്റിനനുസരിച്ച് പുതിയ പുതിയ ചിത്രങ്ങള്‍ വരയ്ക്കുന്ന മരുഭൂമിയുടെ വിസ്മയ കാഴ്ച. ആടിയും ഉലഞ്ഞും കടലിലെ തിരമാലയിലൂടെ നടത്തുന്ന ഒരു ബോട്ട് യാത്ര പോലെ മണല്‍ വീശിയടിച്ച് കൊണ്ട് മണല്‍കൂമ്പാരങ്ങള്‍ക്കുമുകളിലൂടെ ചീറി പായുന്ന ലാന്‍റ് ക്രൂസര്‍ .

                       മനോഹരമായ ഒരു കാഴ്ചയാണ് മരുഭൂമിയിലെ സൂര്യാസ്തമയവും വാലന്റൈന്‍സ് ദിനത്തിലെ ആ സന്ധ്യയില്‍ ഉയര്‍ന്നു നില്‍ക്കുന്ന മണല്‍ കൂനക്ക് മുകളില്‍ ഇരുള്‍ വീഴുന്നത് വരെ എല്ലാവരും ആ കാഴ്ച്ച കണ്ടിരുന്നു. അന്നത്തെ യാത്ര അവസാനിച്ചത് അറബിക്ക് സംഗീതം അലയടിക്കുന്ന ഒരു ക്യാമ്പിനു മുന്നിലായിരുന്നു .മൈലാഞ്ചി അണിഞ്ഞ കൈകളുമായി താഴ്ന്ന ഇരിപ്പിടങ്ങളില്‍ ഇരുന്ന്‍ അറബിക്ക് ഭക്ഷണത്തിനോടൊപ്പം ബെല്ലി ഡാന്‍സ് കണ്ട ആ രാത്രിയില്‍ നക്ഷത്രങ്ങളും നിലാവും തണുപ്പും മരുഭൂമിയുടെ നിശബ്ദതയും ആസ്വദിക്കാനായി വെളിച്ചം കെടുത്തിയ അവസാന മിനിറ്റുകള്‍ ആണ് ഞാനേറെ ഇഷ്ടപെട്ടത് .

       
                      അല്‍ ഐനിലെ ജബല്‍   ഹഫീത്തിലേക്കുള്ള യാത്രയിലാണ് മകള്‍ പറഞ്ഞത് റേസ് എന്ന ബോളിവുഡ് സിനിമയിലെ ക്ലൈമാക്സ് ചിത്രീകരിച്ചത് ഇവിടെയാണെന്ന് .അന്നാ സിനിമ കണ്ടപ്പോള്‍ ആസ്ട്രേലിയ ആവുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത് . അരികിലെത്തും തോറും ഭംഗി കൂടി വരുന്ന ആ കുന്നിന്‍ മുകളില്‍ നല്ല തണുപ്പുള്ള ആ വൈകുന്നേരം ചൂട് ചായയും കുടിച്ച് അസ്തമയവും കണ്ടിരുന്നത് മറക്കാനാവില്ല.അവിടുന്ന്‍ തിരിച്ചുള്ള യാത്രയില്‍ തിരിഞ്ഞു   നോക്കുമ്പോള്‍  അകലങ്ങളോളം കാര്‍ത്തിക വിളക്ക് കത്തിച്ചുവെച്ച പോലെ വെളിച്ചം പൊഴിച്ച് നീണ്ടു കിടക്കുന്ന റോഡിന്റെ കാഴ്ച്ച കണ്ണുകളില്‍ എത്ര നിറച്ചിട്ടും മതിയായില്ല.

     ഷാര്‍ജ ,റാസല്‍ ഖൈമ വഴി ഖൊര്‍ഫ് ഖാനിലേക്കുള്ള നീണ്ട ഡ്രൈവ് മറക്കാനാവില്ല. .വിജനമായ കുന്നിന്‍ ചെരുവിലെ സിമന്റ് ഫാക്ടറിയും ദൂരെ അതിനരികിലൂടെ നീങ്ങുന്ന ലോറിയും നോക്കിയിരിക്കുമ്പോള്‍ മകള്‍ പറഞ്ഞു ഇവിടെ താമസിക്കുന്നവര്‍ക്ക് സന്ധ്യയാവുമ്പോള്‍ വെറുതേ മനസ്സില്‍ സങ്കടം വന്നു നിറയുമായിരിക്കും എന്ന്.അത് തന്നെ ആലോചിച്ച് ഇരിക്കുമ്പോള്‍ ആണ്  മസാഫിയില്‍ വഴിയോരത്ത് നിറമുള്ള പഴങ്ങളും പച്ചക്കറികളും വി ല്‍പ്പനക്ക് നിരത്തി കാത്തിരിക്കുന്ന ബംഗാളികളെ കണ്ടത്.അവിടുന്ന് വാങ്ങിയ നല്ല മധുരമുള്ള ഓറഞ്ചും നുണഞ്ഞ്കുന്നുകളും മലകളും നിറഞ്ഞ വഴിയിലൂടെ കാര്‍ നീങ്ങുമ്പോള്‍ താഴാന്‍ തുടങ്ങുന്ന സൂര്യനെ നോക്കി ഇരുട്ടുന്നതിനു മുന്‍പ് ഖൊര്‍ഫ് ഖാനില്‍ എത്തില്ലെ എന്ന് വേവലാതി പെടുന്ന മകളെ ഞാന്‍ ശ്രദ്ധിച്ചതേയില്ല.




                          പണ്ട് കോളേജ് പഠനകാലത്ത് സൗണ്ട് ഓഫ് മ്യൂസിക്ക് കണ്ട് വന്ന് എന്നെ കാണാന്‍ നിര്‍ബന്ധിച്ച ഫിലിം ഫെസ്റ്റിവലും പുസ്തകോത്സവങ്ങളും കാണാന്‍ കൂട്ടുവന്ന അവളുടെ കോവിലകത്തെ അമ്മുട്ടിയമ്മ ഉണ്ടാക്കിയ നനുത്ത ഇഡ്ഡലി കൊണ്ടുതന്നിരുന്ന എനിക്കേറെ പ്രിയപെട്ട എന്റെ കൂട്ടുകാരിയെ കാണാന്‍ കൂടിയുള്ളതായിരുന്നു എന്റെ അബുധാബി യാത്ര എങ്കിലും അവളെ എനിക്ക് കാണാനായില്ല.എന്നിട്ടും പത്തു ദിവസം ഒന്നിനും തികഞ്ഞു കാണില്ല എന്നെനിക്കറിയാലോ എന്ന ഒരു സന്ദേശമയച്ച് എന്നെ ആശ്വസിപ്പിച്ച എന്റെ കൂട്ടുകാരിയും എന്റെ പൊന്നു മകളും താമസിക്കുന്ന യുഎഇ എന്നെ മനോഹാരിത കൊണ്ട് വിസ്മയിപ്പിച്ചു കളഞ്ഞു.

No comments:

Post a Comment